അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു

അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. കണ്ണൂർ സൈബർ പൊലീസ് ആണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമം തുടരുന്നു. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും. ഇതിനായുള്ള നടപടികൾ പോലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ നൽകും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കലക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട് നൽകുക. കലക്ടർ റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കും. അതിനിടെ അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്നും പോലീസ് കണ്ടെത്തി.
ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിടികൂടിയതിനു പിന്നാലെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് അർജുൻ ആയങ്കിയെ പോലീസ് ഹാജരാക്കിയത്. എന്നാൽ ജാമ്യ ഹർജി നൽകാൻ അർജുന്റെ അഭിഭാഷകർ തയ്യാറായില്ല. ഇതേത്തുടർന്ന് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. അർജുൻ ആയങ്കിയെ തലശ്ശേരി സ്പെഷൽ സബ് ജയിലിൽ അടച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തത്.




