കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. 54-കാരനായ ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി തോട്ടത്തിൽ വെള്ളം ഒഴുക്കിവിടാൻ പോയ അദ്ദേഹം പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ കടുവ ആക്രമിച്ച നിലയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ഭീതിയാണ് നിലനിൽക്കുന്നത്.
വനംവകുപ്പും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്തിയ കടുവയെ കണ്ടെത്താനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.




