ഭരണം മാറിയിട്ടും സപ്ലൈകോയിലെ ഭരണം ഇടത്തുതന്നെ….

ആലപ്പുഴ: ഭരണം മാറിയിട്ടും സപ്ലൈകോയിലെ ദിവസവേതനക്കാരുടെ നിയമനത്തിന്റെ കടിഞ്ഞാൺ ഇടത്തുതന്നെ. എൽ.ഡി.എഫ്. ഭരണകാലത്തു നിയമിച്ചവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കളിൽ ചിലർ സപ്ലൈകോ അധികൃതരെ സമീപിച്ചു. നടക്കാതെവന്നതോടെ വിൽപ്പനകേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ നേതാക്കളെത്തി മാനേജർമാരെ സമ്മർദത്തിലാക്കുകയാണ്.

നിലവിലുള്ളവരെ നിലനിർത്തിക്കൊണ്ട് ഭരണാനുകൂല സംഘടനയിൽപ്പെട്ടവരെ നിയമിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇപ്പോഴുള്ള താത്കാലിക ജീവനക്കാർക്കുപോലും വേതനം നൽകാനുള്ള വിറ്റുവരവ് പല സപ്ലൈകോ കേന്ദ്രങ്ങളിലുമില്ല. മൂന്നുപേരുള്ള ചിലയിടങ്ങളിൽ രണ്ടുപേരുടെ വേതനം മാത്രമാണ് അനുവദിക്കുന്നത്. മൂന്നുപേരുംകൂടി അതു പങ്കിട്ടെടുക്കുന്ന രീതിയാണുള്ളത്.

പ്രതിമാസ വിറ്റുവരവ് ആറുലക്ഷം രൂപമുതൽ 20 ലക്ഷം രൂപവരെയുള്ള സ്ലാബ് നിശ്ചയിച്ചാണ് എത്ര ദിവസവേതനക്കാരെ നിയമിക്കണമെന്നു കണക്കാക്കുന്നത്. സ്ഥിരംജീവനക്കാരുടെ എണ്ണംകൂടി പരിഗണിച്ചാണിത്. സപ്ലൈകോയുടെ വിറ്റുവരവ് വലിയതോതിൽ നടന്നിരുന്ന ഒന്നാം പിണറായിസർക്കാരിന്റെ കാലത്താണ് ഇത്തരത്തിൽ കൂടുതൽ ദിവസവേതനക്കാരെ നിയമിച്ചത്. ഇവർക്കാണിപ്പോൾ വേതനം പങ്കിട്ടെടുക്കേണ്ട അവസ്ഥയുള്ളത്.

Related Articles

Back to top button