ഹോക്കി ജേഴ്‌സി നിറം മാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

ഇന്ത്യൻ ഹോക്കി ടീമിൻറെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറം നൽകിയ ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വദ്ര രംഗത്ത്. രാജ്യത്തിൻറെ സ്വത്വവും തനിമയും മാറ്റിയെടുക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് അവർ കുറ്റപ്പെടുത്തി. ഈ വിഷയം നിലവിൽ കായിക-രാഷ്ട്രീയ രംഗങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. S
യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാൻ നോക്കിയാലും രാജ്യത്തെ യുവാക്കൾക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നാം കണ്ടതാണ്. ജന്തർ മന്ദിറിൽ തടിച്ചുകൂടിയ യുവജനങ്ങൾ വിളിചുപറഞ്ഞത് എന്താണെന്ന് നിങ്ങൾ കേട്ടതാണ്. അതാണ് ഈ രാജ്യത്തിൻറെ യഥാർത്ഥ ശബ്ദമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കും രാജ്യത്ത് നടക്കുന്ന കേന്ദ്രവിരുദ്ധ യുവജന പ്രക്ഷോഭങ്ങൾക്കും ഒപ്പമാണ് ജേഴ്‌സി വിവാദത്തെയും കോൺഗ്രസ് വീക്ഷിക്കുന്നത്.
നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ-വനിതാ ടീമുകളുടെ പ്രധാന ജേഴ്‌സിയുടെ നിറം നീല മാറ്റി കാവി ആക്കി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി ഇന്ത്യൻ കായിക ലോകത്തിൻറെ സവിശേഷ അടയാളമായിരുന്ന ‘നീല’ കിറ്റിന് പകരമാണ് പുതിയ നിറം കൊണ്ടുവന്നത്. ഹോക്കി ഇന്ത്യയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീരൻ റസ്ക്വിൻഹ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ തീരുമാനം “നാണക്കേടാണ്” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
ലോക വേദിയിൽ ഇന്ത്യൻ ഹോക്കിയുടെ വ്യക്തിത്വമാണ്നീല നിറമെന്നും, അതിൽ മാറ്റം വരുത്തുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റസ്ക്വിൻഹയുടെ പ്രസ്താവന സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ആരാധകരിൽ വലിയൊരു വിഭാഗവും നീല ജേഴ്‌സി നിലനിർത്തണം എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.




