പുലർച്ചെ 2 മണിക്ക് വീട്ടിൽ കയറി യുവാക്കളുടെ അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിൽ വീട് കയറി യുവാക്കളുടെ ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിന്റെ സുഹൃത്തുക്കളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അതിക്രമത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. അടിവാരം വള്ളിയാട് സ്വദേശി 19 വയസുള്ള മിസ്ബാഹുൾ ഒന്നരവര്‍ഷമായി ഫോണിലൂടെയും ഇൻസ്റ്റഗ്രാം വഴിയും ബന്ധമുള്ള പെൺകുട്ടിയുടെ മുറിയിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തി. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം പെൺകുട്ടിയുടെ അമ്മയെ മര്‍ദ്ദിക്കുകയും നൈറ്റി വലിച്ചുകീറുകയും ചെയ്തു.
അമ്മയുടെ സഹോദന്റെ തലയിൽ കമ്പി കൊണ്ടടിക്കുകയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കാലിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛനും മുറിവേറ്റു. സഹോദരനെ ചുമരിലിടിപ്പിച്ച് പരിക്കേൽപ്പിച്ചു. കുടുംബത്തെ ആക്രമിച്ചതിന് ശേഷം മിസ്ബാഹുളിനെ രക്ഷപ്പെടുത്തി ആറംഗ സംഘം കടന്നുകളഞ്ഞു. മിസ്ബാഹുളിനെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ മയിലള്ളാംപാറ സ്വദേശികളായ അബൂബക്കര്‍ അഷ്മിൽ, വി.കെ.ഷിഹാസ്, മുഹമ്മദ് ആഷിക് എന്നിവര്‍ പിടിയിലായി. സംഭവത്തിൽ മൂന്നുപേര്‍ ഒളിവിലാണ്.



