സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി

നീറ്റ് ക്രമക്കേടുകളെത്തുടർന്നുള്ള പ്രക്ഷോഭം വിജയിച്ചത് ആഘോഷമാക്കി സി ജെ പി പ്രവർത്തകർ മടങ്ങി. ധർമേന്ദ്ര പ്രധാൻ രാജിവച്ചതിലെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച ശേഷമാണ് സി ജെ പി പ്രവർത്തകർ മടങ്ങിയത്. സി ജെ പിയുടെ സമര വോളന്റീർമാർ ചേർന്നാണ് സമരപന്തൽ പൊളിച്ചത്. സമരത്തിനെത്തിയവരെല്ലാം ആഹ്ളാദം പങ്കിട്ട ശേഷമാണ് പിരിഞ്ഞു പോയത്.
അതേസമയം ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചു. പ്രധാൻറെ രാജിക്ക് പിന്നാലെ അതിവേഗമാണ് കേന്ദ്ര തീരുമാനം വന്നത്. കാബിനറ്റ് മന്ത്രിയായ പ്രൾഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം പ്രൾഹാദ് ജോഷിയുടെ നിയമനം അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രൾഹാദ് ജോഷി. നിലവിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെയും, നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിയായി അദ്ദേഹം സേവനമനുഷ്കരിക്കുന്നുണ്ട്. സി ജെ പിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നൽകിയത്. പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വീകരിച്ചിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. ഒടുവിൽ ഇന്ന് ഉച്ചയോടെ പ്രധാൻ സ്വയം രാജി പ്രഖ്യാപിക്കുകയായിരുന്നു.




