ജയിലറയ്ക്കുള്ളിൽ ബിരുദധാരിയാകാൻ ഒരുങ്ങി കൂടത്തായി ജോളി ജോസഫ്…..

കണ്ണൂർ: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലിൽ വെച്ച് ബിരുദധാരിയാകാൻ തയ്യാറെടുക്കുന്നു. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) ബി.എ ഹിസ്റ്ററി രണ്ടാം വർഷ പരീക്ഷകൾ എഴുതുന്ന തിരക്കിലാണിപ്പോൾ ജോളി. നിലവിൽ കോഴിക്കോട് സബ് ജയിലിൽ തടവുകാരിയായി കഴിയുന്ന ജോളി, പരീക്ഷയെഴുതുന്നതിനായി മാത്രമാണ് കണ്ണൂർ വനിതാ ജയിലിലേക്ക് എത്തിയത്.

ഇത്തവണ ബി.എ രണ്ടാം വർഷത്തിൽ ആകെ എട്ട് പേപ്പറുകളാണ് ജോളിക്ക് എഴുതാനുള്ളത്. ഇതിൽ ആറ് പരീക്ഷകൾ ഇതിനോടകം ജോളി എഴുതിക്കഴിഞ്ഞു. ജയിലിലെ തന്നെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് തടവുകാരാണ് ഇവർക്കായി ക്ലാസുകൾ നയിക്കുന്നത്. നിലവിലെ ഇഗ്നോ പരീക്ഷകൾ കഴിഞ്ഞാൽ ഉടൻ തന്നെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പരീക്ഷകളും ജയിലിൽ വെച്ച് നടക്കും.

ജോളിയെ കൂടാതെ മറ്റ് നിരവധി തടവുകാരും ജയിലിൽ വെച്ച് ഡിഗ്രി പരീക്ഷകൾ എഴുതുന്നുണ്ട്. ഇതിനുപുറമെ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകളും ജയിലിനുള്ളിൽ സജീവമായി നടക്കുന്നുണ്ട്. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ സ്വന്തം കുടുംബത്തിലെ ആറ് പേരെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലാണ് ജോളി ജോസഫ് നിലവിൽ തടവുശിക്ഷ അനുഭവിക്കുന്നത്.

Related Articles

Back to top button