അപമാനിച്ചിട്ടില്ല, സ്നേഹത്തോടെയുള്ള തിരുത്തൽ മാത്രം… തന്നിലെ അധ്യാപകനാണ് ഉണർന്നത്…. മറുപടിയുമായി കെ ടി ജലീൽ

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി കെ ടി ജലീൽ രംഗത്ത്. ചടങ്ങിൽ താൻ കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും, അധ്യാപകന്റെ സ്നേഹത്തോടെയും തമാശയോടും കൂടിയുള്ള തിരുത്തൽ മാത്രമാണ് അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നടന്ന സംഭവത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പരാതി ഉന്നയിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
അനുമോദന ചടങ്ങിൽ പങ്കെടുത്തപ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ തന്നിലെ അധ്യാപകനാണ് ഉണർന്നതെന്ന് കെ ടി ജലീൽ പറയുന്നു. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന തനിക്ക് കുട്ടികളോട് എന്നും സുഹൃത്തുക്കളെപ്പോലെയുള്ള ബന്ധമാണുള്ളത്. ‘ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലർ ചെയ്തതുകൊണ്ടാണ് വീഡിയോയിൽ അത് കാണാത്തത്. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, അത് എന്റെ രീതിയുമല്ല‘ – കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കുട്ടികൾക്ക് പിഴവുകൾ സംഭവിച്ചാൽ അത് തമാശയായോ കാര്യമായോ ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നത് മുതിർന്നവരുടെയും അധ്യാപകരുടെയും ചുമതലയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാധാരണ അനുമോദന ചടങ്ങുകളിൽ ചെയ്യാറുള്ളതുപോലെ ഏകപക്ഷീയമായി പ്രസംഗിച്ചു പോകുന്ന ശൈലിയല്ല തന്റേതെന്നും, വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനം പറഞ്ഞുമാണ് സംസാരിക്കാറുള്ളതെന്നും ജലീൽ കൂട്ടിച്ചേർത്തു. മണ്ണാർക്കാട്ടും ഇതേ രീതിയിലാണ് സംസാരിച്ചത്. പുറത്തുവന്ന വീഡിയോ പൂർണ്ണമായി കണ്ടാൽ ആർക്കും യാഥാർത്ഥ്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അധ്യാപന ജീവിതത്തിൽ ഒരു കുട്ടിയെപ്പോലും വേദനിപ്പിച്ചതായി ഓർക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ, താൻ പഠിപ്പിച്ച ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താമെന്ന് വെല്ലുവിളിച്ചു. തന്റെ വിദ്യാർത്ഥികളിൽ ധാരാളം എംഎസ്എഫുകാരുണ്ടായിരുന്നുവെന്നും അവർക്കും തുറന്ന മനസോടെ ഇതിനോട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. നേരത്തെ, മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ വേദിയിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെ വിളിച്ച് രക്ഷിതാക്കളുടെ വിലാസം എഴുതിക്കുകയും, എഴുതിയതിൽ തെറ്റ് വരുത്തിയപ്പോൾ പരസ്യമായി നാണം കെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദൃശ്യങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.



