ജനസംഖ്യാ വ്യതിയാന പരാമർശം വിദ്വേഷം വമിപ്പിക്കുന്നത്… അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷ നേതാവ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനം ഉണ്ടെന്ന കേന്ദ്രത്തിന്റെ പരാമർശം സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ വിഭജിക്കാനും അപരവൽക്കരിക്കാനുമുള്ള സംഘപരിവാർ നീക്കമാണിതെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

നുഴഞ്ഞുകയറ്റമെന്ന വ്യാജഭീതി ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നിൽ സംഘപരിവാറിന്റെ താല്പര്യങ്ങളാണെന്ന് വ്യക്തമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അതിർത്തി ജില്ലകളിലെ ജനസംഖ്യാ അനുപാതത്തിൽ മാറ്റം വരുന്നു എന്ന വാദം ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക ജനവിഭാഗത്തെ സംശയനിഴലിൽ നിർത്താനുള്ള കൃത്യമായ ആസൂത്രണമാണ് അണിയറയിൽ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം എപ്രകാരമാണോ മുസ്ലിം ന്യൂനപക്ഷങ്ങളെ മാറ്റിനിർത്താൻ ലക്ഷ്യമിടുന്നത്, അതേ ലക്ഷ്യം തന്നെയാണ് ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ ആഭ്യന്തര മന്ത്രാലയം ലാക്കാക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുകൾ പാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്….

അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിനു കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാനുദ്ദേശിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന അതിർത്തി ജില്ലകളിലെ എസ്.പി.മാരുടെ കോൺഫറൻസിലാണ് ആഭ്യന്തര മന്ത്രി ഈ പ്രസ്താവന നടത്തിയത്. കേന്ദ്ര സർക്കാർ രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നിട്ടുള്ളത്. ആസ്സാം, ബംഗാൾ, ബീഹാർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ ജനതയെ വിഭജിക്കാനും അപരവൽക്കരിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ജനസംഖ്യാ വ്യതിയാന മിഷൻ ഉൾപ്പെടെയുള്ള ഇത്തരം നീക്കങ്ങൾ. പൗരത്വ ഭേദഗതി നിയമം (CAA) നടപ്പിലാക്കുന്നതിനെതിരെ രാജ്യത്തുടനീളം വലിയ ജനകീയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പുതിയ ജനസംഖ്യാ വ്യതിയാന സമിതിക്ക് രൂപം നൽകിയിരിക്കുന്നത് എന്നതുകൂടി ഇതിനോട് ചേർത്തുവായിക്കണം. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവികമായ ജനസംഖ്യാ വളർച്ചയുണ്ടെന്ന് ഈ സമിതിയെക്കൊണ്ട് സ്ഥാപിച്ച്, അതിലൂടെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ (NRC) തുടങ്ങിയ വിഭജന നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ ന്യായീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നുഴഞ്ഞുകയറ്റമെന്ന വ്യാജഭീതി ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നിൽ സംഘപരിവാറിന്റെ താല്പര്യങ്ങളാണെന്ന് വ്യക്തമാണ്. അതിർത്തി ജില്ലകളിലെ ജനസംഖ്യാ അനുപാതത്തിൽ മാറ്റം വരുന്നു എന്ന വാദം ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക ജനവിഭാഗത്തെ സംശയനിഴലിൽ നിർത്താനുള്ള കൃത്യമായ ആസൂത്രണമാണ് അണിയറയിൽ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം എപ്രകാരമാണോ മുസ്ലിം ന്യൂനപക്ഷങ്ങളെ മാറ്റിനിർത്താൻ ലക്ഷ്യമിടുന്നത്, അതേ ലക്ഷ്യം തന്നെയാണ് ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ ആഭ്യന്തര മന്ത്രാലയം ലാക്കാക്കുന്നതും. രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുകൾ പാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്.

Related Articles

Back to top button