മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍….

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മംഗലാപുരം സന്ദര്‍ശനം ഇതിന് വേണ്ടിക്കൂടിയായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്നത് അദാനി അല്ലെന്ന് കെ സി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചത് സതീശനെയാണ്. മോദിക്കും അദാനിക്കും വേണ്ടി നാട് ഭരിക്കുന്ന മുഖ്യമന്ത്രിയായി സതീശന്‍ മാറിയെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണെന്നുള്ള വ്യാജ പ്രചാരണമാണ് മുഖ്യമന്ത്രി നടത്തിയത്. പാര്‍ട്ടി നേതൃത്വത്തിന് ഇതേപ്പറ്റി അറിവുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.

സിപിഐഎം ഇതുവരെ അദാനിയുമായി ഒരു ഡീലും ഉണ്ടാക്കിയിട്ടില്ല. ഓഹരി കൈമാറ്റം സംബന്ധിച്ച് ദേശാഭിമാനിയിലല്ല ആദ്യം വാര്‍ത്ത വന്നത്. ജൂണ്‍ ഒന്നാം തീയതി എക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത ആദ്യം നല്‍കിയത്. ജൂണ്‍ മൂന്നിന് മാതൃഭൂമിയുടെ പിന്‍പേജില്‍ വളരെ പ്രാധാന്യത്തോടെ ഇതുമായി ബന്ധപ്പെട്ട വാർത്ത നല്‍കിയിരുന്നു. വസ്തുത ഇതാണ് എന്നിരിക്കെയാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ദേശാഭിമാനിയേയും പാര്‍ട്ടി നേതൃത്വത്തേയും ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Related Articles

Back to top button