സഹോദരനെ കൊലപ്പെടുത്തിയ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമം…രണ്ടുപേർ അറസ്റ്റിൽ…

തിരുവനന്തപുരം: ഇരട്ടക്കൊലപാതക കേസുകളുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെന്നിക്കോട് സ്വദേശി ‘പടക്കം പ്രദീപ്’ എന്ന പ്രദീപ് (37), കാറാത്തല സ്വദേശി കിരൺദാസ് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വർക്കല കാറാത്തല ലക്ഷംവീട് കോളനിയിലെ അജീഷിന്റെ വീട്ടിലായിരുന്നു സംഭവം.വെട്ടുകത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി വീട്ടിലെത്തിയ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെതിരെ വധഭീഷണി മുഴക്കുകയുമായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ ഇയാളെ പ്രതികൾ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടാൻ ശ്രമിച്ചു. എന്നാൽ യുവാവ് സമയോചിതമായി മുൻവാതിൽ അടച്ചതിനാൽ വെട്ട് വാതിലിൽ പതിക്കുകയായിരുന്നു.തുടർന്ന് അടുക്കളവാതിൽ വഴി ഓടി രക്ഷപ്പെട്ട് സമീപത്തെ കുടുംബവീട്ടിലെ മുറിയിൽ കയറി വാതിലടച്ചാണ് ജീവൻ രക്ഷിച്ചത്.



