കാഫിർ സ്ക്രീൻ ഷോട്ട് കേസ്….പൊലീസ് റിപ്പോർട്ടിൽ ആശങ്ക….

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ. പ്രതിക്കായി പൊലീസ് കസ്റ്റഡി ആവശ്യപെടുന്നില്ല. പ്രതിക്ക് ജാമ്യം കിട്ടാൻ സഹായം നൽകുന്നെന്ന് സംശയിക്കുന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ . അന്വേഷണ തുടക്കത്തിൽ തന്നെ പ്രതിക്ക് ജാമ്യം കിട്ടാൻ വഴി ഒരുക്കുന്നതാണ് പൊലീസ് നിലപാടെന്നും ഈ നിലപാട് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന പേടിയുണ്ടെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂട്ടറുടെ നിലപാട് നോക്കി തുടർനടപടിക്ക് നീക്കമെന്നും പരാതിക്കാരൻ വിശദമാക്കി. ജാമ്യം നൽകുന്നത് പ്രോസിക്യൂട്ടറും എതിർത്തില്ലെങ്കിൽ കോടതിയിൽ ഉന്നയിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി. ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനും ആലോചിക്കുന്നുണ്ട്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപെടുമ്പോഴും, കസ്റ്റഡി വേണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.
വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ജില്ലാ കോടതിയെ സമീപിച്ചത്.



