‘ഏറെ നാളായി അടുപ്പത്തിൽ; കൊലയ്ക്ക് കാരണം പിണക്കം; അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ആസൂത്രിതം’

ഗവിയിൽ മീനാറിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലാപതകത്തിൽ പ്രതി പിടിയിൽ. മൂഴിയാർ സ്വദേശിയായ വിനോദ് കുമാർ ആണ് പിടിയിലായത്. പ്രതി ആസൂത്രിത കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ ദീർഘകാലം അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

പ്രതി ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ്. ഇവർ തമ്മിൽ കുറെക്കാലമായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇവർ അകലുന്ന സാഹചര്യം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രതി സമാനമായ കേസിൽ ജയിലിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതി ഇയാളിൽ നിന്നും അകന്നത്. അങ്കണവാടിയിലേക്ക് പോകും വഴി യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്ന് വിനോദ് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ വിനോദ് പിന്തുടരുകയായിരുന്നു. യുവതിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇയാൾ വനമേഖലയിൽ കുടിൽകെട്ടി താമസിക്കുകയും ചെയ്തിരുന്നു. ഗവി-മീനാർ വഴിയിൽ കാത്തുനിന്നാണ് യുവതിയെ ഇയാൾ ആക്രമിച്ചത്. ആദ്യഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ യുവതിയോട് പ്രണയമുണ്ടായിരുന്നെന്നും അതിനിലാണ് യുവതിയെ കാണാൻ ശ്രമിച്ചതെന്ന് പ്രതി പറഞ്ഞു. യുവതിയെ പിടിച്ച് തള്ളിയപ്പോൾ യുവതി തല കല്ലിൽ ഇടിച്ച് താഴേക്ക് വീണു. പിന്നീട് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.

ഗവിക്കു സമീപമുള്ള കെഎഫ്ഡിസി കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്ന് ഗവിയിലെ ആളുകളും വനപാലകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തിൽ കണ്ടെത്തിയത്. കൃത്യത്തിനു ശേഷം വിനോദ് ഗവി കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്കു പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. തുടർന്ന് വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വച്ച് കുമാറിനെ വനപാലകർ കസ്റ്റഡിയിൽ എടുത്ത് പൊലീസിനു കൈമാറുകയായിരുന്നു.

Related Articles

Back to top button