കാഫിർ സ്ക്രീൻഷോട്ട്….പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്….

കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.
ഡേറ്റ തിരിച്ചെടുക്കാന്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചപ്പോള്‍ ഫോണില്‍ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. ഈ ഫോണിലാണ് സ്ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന് ഭാസ്കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.



