വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം…ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു…

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി കേസില്‍ മലക്കംമറിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്നായിരുന്നു കെഎസ്യുവിന്റെ പ്രതികരണം.
ഫെബ്രുവരി 25 നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ ഇതില്‍ പ്രതികരിച്ചത്.
വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആര്‍. കേസില്‍ കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുല്‍ എംസി ഉൾപ്പടെ അഞ്ച് പ്രവർത്തകരെ അറസ്റ്റിലായിരുന്നു. എന്നാൽ ദൃശ്യങ്ങൾ ഉൾപ്പടെ മുൻ മന്ത്രിക്കെതിരായതോടെ കോടതി ഇവർക്ക് ജാമ്യം നൽകി. ആക്രമിച്ചിട്ടില്ലെന്ന് വീണാ ജോർജും മൊഴി നൽകിയതോടെയാണ് പൊലീസിന്റെ മലക്കംമറിച്ചിൽ.



