മീശപിരിച്ച്, പുകയൂതി പ്രതിയുടെ ‘മാസ്’ റീൽസ്….. പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ കൊലക്കേസ് പ്രതി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ കേസിൽ പുതിയ വിവാദം. പരോൾ വ്യവസ്ഥകൾ ലംഘിച്ച് കേസിലെ ഏഴാം പ്രതി അശ്വിൻ സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിച്ച് പങ്കുവെച്ചതാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ‘റിയൽ അശ്വിൻ’ എന്ന തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിലാണ് ഇയാൾ പുതിയ വീഡിയോ പങ്കുവെച്ചത്. പരോളിലിറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടപെടരുതെന്ന കർശന വ്യവസ്ഥ നിലനിൽക്കെയാണ് പ്രതിയുടെ ഈ വെല്ലുവിളി. മാസായ വരവെന്ന് കാണിക്കുന്ന തരത്തിൽ മീശ പിരിച്ചും, പുകയൂതി വിട്ടും, സ്ലോ മോഷനിൽ കാറിൽ കയറിപ്പോകുന്നതുമായ ദൃശ്യങ്ങളാണ് റീലിലുള്ളത്. സംഭവം വിവാദമാവുകയും ആക്ഷേപം ശക്തമാവുകയും ചെയ്തതോടെ ഇയാൾ ഇൻസ്റ്റാഗ്രാമിൽ നിന്നും ഈ റീൽ പിൻവലിച്ചിട്ടുണ്ട്.
പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികൾക്കും ഒരുമിച്ചാണ് പരോൾ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ചുപേർ മെയ് 18-നും മറ്റൊരു പ്രതി മെയ് 20-നുമാണ് പരോളിലിറങ്ങിയത്. ലോക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ നാട്ടിലെത്തിയത്. പ്രതികൾ കൂട്ടത്തോടെ നാട്ടിലെത്തിയത് വലിയ രീതിയിൽ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ രംഗത്തെത്തിയതോടെയാണ് കൂട്ടപ്പരോൾ വലിയ രാഷ്ട്രീയ വിവാദമായത്.
ജനങ്ങളുടെയും കുടുംബത്തിന്റെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാല് പ്രതികളുടെ പരോൾ അധികൃതർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂട്ടപ്പരോൾ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിരിക്കുന്നത്. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് പരോൾ വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ട് പ്രതി അശ്വിൻ മാസ് വീഡിയോയുമായി രംഗത്തെത്തിയത്.



