കാൽ നൂറ്റാണ്ടുകാലം വയറ്റിൽ വളർന്ന വൻ മുഴ…. 69-കാരിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ

പാലക്കാട്: കാൽ നൂറ്റാണ്ടുകാലമായി വയറ്റിൽ വളർന്ന വൻ മുഴയുമായി ദുരിതജീവിതം നയിച്ചിരുന്ന 69 വയസ്സുകാരിക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. കമലാവതി എന്ന വൃദ്ധയുടെ വയറ്റിൽ നിന്നാണ് അതീവ അപകടകരമായ രീതിയിൽ വളർന്ന മുഴ ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തത്. ഇന്ന് രാവിലെ നടന്ന ദീർഘനേരത്തെ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം കമലാവതി പൂർണ്ണമായി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

ആശുപത്രിയിലെ പ്രശസ്ത സർജൻ ഡോ. മിഥുന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ഈ വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ആദിവാസി മേഖലയിലെ ഒരു സർക്കാർ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇത്തരമൊരു സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ആരോഗ്യവകുപ്പിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. ശസ്ത്രക്രിയയിലുടനീളം അതീവ ജാഗ്രതയോടെ അനസ്തേഷ്യ വിഭാഗം കൈകാര്യം ചെയ്തത് ഡോ. രാഹുൽ, ഡോ. വർഷ എന്നിവരായിരുന്നു. നഴ്സിംഗ് ഓഫീസർമാരായ അജിത്, അരുൺ, ശ്രീദേവി, ഗീതു, സിന്ധു, ആതിര എന്നിവരും ടെക്നീഷ്യന്മാരായ ജെസ്വിൻ, കൃഷ്ണപ്രിയ, അഭിഷേക്, വിസ്മയ, ഷഹാന എന്നിവരും മെഡിക്കൽ സംഘത്തെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. മറ്റ് ജീവനക്കാരായ പ്രജീഷ, കൈലാഷ്, ശോഭന എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി.

താലൂക്ക് ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ പോലും വെല്ലുവെക്കുന്ന രീതിയിൽ അതീവ സങ്കീർണ്ണമായ ഈ സർജറി വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ സംഘത്തെയും ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പ്രത്യേകമായി അഭിനന്ദിച്ചു. കമലാവതിയുടെ വയറ്റിലെ മുഴയുടെ വലിപ്പവും പ്രായവും കണക്കിലെടുക്കുമ്പോൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ ശസ്ത്രക്രിയയെന്നും, മികച്ച ഏകോപനത്തിലൂടെയാണ് വിജയം കണ്ടതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button