ശബരിമല സ്വർണക്കൊള്ളക്കേസ്; അന്വേഷണത്തിൽ SITക്ക് രണ്ടാഴ്ചത്തെ സാവകാശം

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്കി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജംഷഡ്പൂർ ലാബിൽ നിന്നുള്ള സാംപിളിന്റെ വിദഗ്ധ പരിശോധനാ ഫലം 10 ദിവസത്തിനകം ലഭിക്കും. ഫലം ലഭിച്ച ശേഷം സ്വര്‍ണ്ണക്കൊള്ളയുടെ സ്വഭാവം മനസിലാക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.
ലാബിലെ ഫലം ലഭിക്കുന്നതിൽ താമസമെടുത്താലും അത് പ്രശ്നമാക്കേണ്ടതില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പിളുകളുടെ ഫലം ലഭിച്ചാൽ മാത്രമേ എത്രത്തോളം സ്വർണമാണ് നഷ്ട്ടപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കൂ. അതിന്ശേഷമായിരിക്കും കുറ്റപത്രം അടക്കം നൽകുക. ഒപ്പം തന്നെ 2025 ൽ സ്വർണം പൂശാനായി പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു ഈ വിഷയത്തിലും കേസ് എടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതും പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും. ഇതുവരെ 391 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചിട്ടുള്ളത്.



