ഉച്ചസമയത്ത് വിളക്ക് കത്തിച്ചുവെച്ച് വീട്ടുകാർ പുറത്തുപോയി; തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു

ഉച്ചസമയത്ത് വിളക്ക് കത്തിച്ചുവെച്ച് വീട്ടുകാർ പുറത്തുപോയി. വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്‍റെ വീടാണ് കത്തിനശിച്ചത്. ഓടിട്ട വീടിന്‍റെ മേൽക്കൂരയും മുറികളും വസ്ത്രങ്ങളുമടക്കം പൂർണമായും കത്തിപ്പോയി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട്ടിൽ നിന്നും അഗ്നിശമനസേനാംഗങ്ങൾ എത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്നാണ് സമീപത്തെ വസ്തുക്കളിലേക്ക് ആദ്യം തീപടർന്നത്. ഓടുമേഞ്ഞ മേൽക്കൂരയായതിനാൽ മര ഉരുപ്പടികളിലേക്കും മറ്റ് മുറികളിലേക്കും അതിവേഗം തീ വ്യാപിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വീട് പൂർണമായും കത്തി. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമനസേന ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി. അഗ്നിശമനസേനാംഗങ്ങൾ രണ്ട് ലെങ്ത് ഹോസുകൾ ഉപയോഗിച്ച് വിവിധ വശങ്ങളിൽ നിന്ന് ഒരേസമയം ശക്തമായി വെള്ളം പമ്പ് ചെയ്താണ് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചത്.

സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ശക്തമായ പരിശ്രമത്തിനൊടുവിൽ അഗ്നിബാധ പൂർണമായി ശമിപ്പിക്കാൻ സാധിച്ചെങ്കിലും, അതിനോടകം തന്നെ വീടിന്‍റെ മേൽക്കൂര പൂർണമായും തകരുകയും മുറികൾക്കുള്ളിലെ സാധനസാമഗ്രികൾ കത്തിയമരുകയും ചെയ്തിരുന്നു. വിളക്ക് കത്തിച്ചുവച്ച് വീട്ടുകാർ പുറത്ത് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

Related Articles

Back to top button