മിണ്ടാപ്രാണിക്കും രക്ഷയില്ല’, വീടിന് സമീപത്ത് റോഡരികിൽ കെട്ടിയിട്ട പശുവിന് നേരെ ലൈംഗികാതിക്രമവുമായി യുവാവ്

വീടിന് സമീപത്തായി റോഡിൽ കെട്ടിയിട്ടിരുന്ന പശുവിന് നേരെ ലൈംഗികാതിക്രമവുമായി യുവാവ്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ബെംഗളൂരുവിൽ മിണ്ടാപ്രാണിക്ക് നേരെയുണ്ടായ പീഡനം പുറത്തറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സ്കൂട്ടറിലെത്തി മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച യുവാവിനെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ബെംഗളൂരുവിലെ കോട്ടൺപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. ഏപ്രിൽ അവസാനവാരത്തിലാണ് അതിക്രമം കഴിഞ്ഞത്. രാത്രി വൈകി ഇരുചക്രവാഹനത്തിൽ എത്തിയ ഒരാൾ, റോഡരികിൽ കെട്ടിയിട്ടിരുന്ന പശുവിന്റെ അടുത്തേക്ക് പോയി. ആളൊഴിഞ്ഞ സമയം നോക്കി ഇയാൾ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ പ്രവൃത്തി മുഴുവൻ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളുടെ മുഖവും വാഹനത്തിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് സൂചന.
സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷമായ വിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്. മനുഷ്യന് ഇത്രയും തരംതാഴാൻ എങ്ങനെ കഴിയുന്നു? എന്നാണ് പലരും ചോദിക്കുന്നത്. വിവരമറിഞ്ഞ ഉടൻ കോട്ടൺപേട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത പോലീസ്, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.



