കേരളത്തിൽ ‘ചക്ക’ വീണു; മത്സരിച്ച ഒരിടത്തും ലീഡില്ലാതെ ട്വന്റി ട്വന്റി

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരിച്ച ഒരിടത്തും ലീഡില്ലാതെ ട്വന്റി ട്വന്റി. എൻ.ഡി.എ ഘടകകക്ഷിയായി ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി രംഗത്തെത്തിയ പാർട്ടിക്ക് മത്സരിച്ച ഒരിടത്തും ലീഡ് നേടാൻ സാധിച്ചില്ല. 2026 നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഏകദേശം 19 മണ്ഡലങ്ങളിലായിരുന്നു സ്ഥാനാർത്ഥികളെ നിർത്തിയത്.

ട്വന്റി ട്വന്റി ശ്രദ്ധ നേടിയ പ്രധാന കാര്യം സ്ഥാനാർത്ഥി പട്ടികയായിരുന്നു. സിനിമ-സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരെ ഉൾപ്പെടുത്തി വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചു. അഖിൽ മാരാർ, അഞ്ജലി നായർ, പ്രോമി കുര്യാക്കോസ് തുടങ്ങിയവർ സ്ഥാനാർഥികളിൽ ശ്രദ്ധേയരാണ്.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ രണ്ടു മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 100 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 39 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിൻറെ സൂചനയാണ് നൽകുന്നത്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.

14 മന്ത്രിമാർ പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവരാണ് പരാജയം മണക്കുന്നത്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

Related Articles

Back to top button