കാലടി പുഴയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

കൊച്ചി: കാലടി പുഴയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. മകളുടേത് കൊലപാതകമാണെന്നും അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പറഞ്ഞു. മകളുടെ ഫോണ്‍ കാണാതായി. അതില്‍ ദുരൂഹതയുണ്ടെന്നും അമ്മ പറഞ്ഞു.

മകളുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും അമ്മ പറഞ്ഞു. മകള്‍ പുഴയില്‍ വീണ സമയത്ത് ഒരാള്‍ ഓടിമറയുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ പരാതി ലഭിച്ചെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 20-ാം തീയതിയായിരുന്നു പെരുമ്പാവൂര്‍ സ്വദേശി അഞ്ജന ബിജുവിനെ കാലടി പാലത്തിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. പുഴയില്‍ അവശനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജന.

Related Articles

Back to top button