നസ്രീനയെ കൊന്നശേഷം ഫോണുകൾ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ…. വ്യക്തത നല്‍കി സിസിടിവി ദൃശ്യങ്ങള്‍

ഈസ്റ്റ് മൂഴിക്കലില്‍ മാതൃസഹോദരിയുടെ മകൾ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ ഉപേക്ഷിച്ചത് പ്രതിയായ അദ്‌നാന്‍ തന്നെയാണെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫോണുകള്‍ കിണറ്റില്‍ ഉപേക്ഷിച്ചത് അദ്‌നാന്‍ തന്നെയാണെന്ന് കണ്ടെത്തിയത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദ്‌നാന്‍ വീടിന്റെ അടുക്കളഭാഗം വഴി പുറത്തിറങ്ങി ഫോണുകൾ കിണറ്റിലെറിയുകയായിരുന്നു. അടുക്കളവാതിലിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം അദ്‌നാന് അറിയാമായിരുന്നു. താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കുന്നതിന്റെ ശബ്ദം സിസിടിവിയില്‍ ഉണ്ട്.
വീട്ടില്‍ കളളന്‍ കയറിയെന്ന സംശയത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ നസ്രീനയെ വല്യുമ്മ സഫിയ വിളിച്ചിരുന്നു. ഈ സമയം നസ്രീനയുടെ ഫോണ്‍ അദിനാന്റെ കയ്യിലായിരുന്നു. കോള്‍ എടുക്കാതായതോടെ നസ്രീനയുടെ ഉമ്മ റംസീനയും വിളിച്ചിരുന്നു. ഇതോടെയാണ് അദ്‌നാന്‍ പിന്‍വശത്തെ വാതില്‍ തുറന്ന് ഫോണ്‍ ഉപേക്ഷിച്ചത്. ശേഷം മുറിയിലെത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.



