പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും….

ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 8:30-ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകുമെന്നാണ് സൂചന. ഇന്നലെ സഭയിൽ നടന്ന വോട്ടിംഗിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ആകെ വോട്ട് ചെയ്തവർ 528, അനുകൂലിച്ചവർ 298, എതിർത്തവർ 230, മൂന്നിലൊന്ന് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവിൽ ബിൽ പരാജയപ്പെട്ടുകയായിരുന്നു.

വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം അട്ടിമറിച്ചു എന്ന പ്രചാരണം വരാനിരിക്കുന്ന ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പുകളിൽ വൻതോതിൽ ഉയർത്തിക്കാട്ടാൻ ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് താഴെത്തട്ടിൽ എത്തിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.

വനിതാ സംവരണത്തിന് തങ്ങൾ എതിരല്ലെന്നും, എന്നാൽ മണ്ഡല പുനർനിർണ്ണയവുമായി ബില്ലിനെ ബന്ധിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നുമാണ് പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ വിശദീകരണം. ‘ഏപ്രിൽ 17 എൻഡിഎക്ക് കറുത്ത ദിനമാണ്. ബിജെപിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.’- എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലവിലെ 543 സീറ്റുകളിലും ഉടൻ തന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യവ്യാപകമായി വാർത്താസമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button