മൊബൈൽ ഫോൺ അനുവദിക്കില്ല… തിരിച്ചറിയൽ രേഖ മറക്കരുത്… വോട്ടർമാർക്കുള്ള നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇന്നത്തെ കലാശക്കൊട്ടും ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിര്‍ണയിക്കപ്പെടും. ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനകം തന്നെ വീട്ടിലിരുന്നു വോട്ട് ചെയ്തുകഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും ഒപ്പം കരുതാന്‍ മറക്കരുത്. പോളിങ് ബൂത്തിനകത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്നതില്‍ നിയന്ത്രണമുണ്ട്.

വോട്ട് ചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍….

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്‌ഷൻ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 11 അംഗീകൃത തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം.

∙ പാസ്പോര്‍ട്ട്

∙ ഡ്രൈവിങ് ലൈസന്‍സ്

∙ കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്

∙ ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

∙ പാന്‍ കാര്‍ഡ്

∙ ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

∙ എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

∙ തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

∙ ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

∙ പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

∙ ആധാര്‍ കാര്‍ഡ്

ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ മുന്‍ഗണന നല്‍കും. ബൂത്തുകളില്‍ റാംപുകളും വീല്‍ചെയറുകളും സജ്ജീകരിക്കും. കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയില്‍ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, സഹായത്തിനായി പ്രത്യേക വൊളന്റിയര്‍മാര്‍, ആവശ്യമായ ഇടങ്ങളില്‍ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പോളിങ് കേന്ദ്രങ്ങളിലെത്തുന്നതിനായി യാത്രാസൗകര്യം ലഭ്യമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് ഇങ്ങനെ….

∙ പോളിങ് സ്ഥലത്തെത്തിയാല്‍ ക്യൂ പാലിക്കണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് വോട്ടര്‍മാരെ കടത്തിവിടും. ആദ്യമെത്തുക ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നില്‍. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.

∙ വോട്ടര്‍ സെക്കന്‍ഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോള്‍ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നു. തുടര്‍ന്ന് 17എ ഫോം എന്ന വോട്ടര്‍മാരുടെ റജിസ്റ്ററില്‍ വോട്ടറുടെ ക്രമനമ്പര്‍ എഴുതുന്നു. ഒപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആണെങ്കില്‍ EP എന്ന് ഇംഗ്ലിഷിലും മറ്റു കാര്‍ഡുകളാണെങ്കില്‍ അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതും. തുടര്‍ന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടേഴ്‌സ് സ്ലിപ് നല്‍കും.

∙ അടുത്തതായി വോട്ടര്‍ എത്തുന്നത് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതലയുള്ള തേര്‍ഡ് പോളിങ് ഓഫിസറുടെ മുന്നില്‍. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ BALLOT ബട്ടന്‍ അമര്‍ത്തും. ഇതോടെ കണ്‍ട്രോള്‍ യൂണിറ്റിലെ Busy എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തില്‍ പ്രകാശിക്കും.

∙ തുടര്‍ന്ന് വോട്ടര്‍ കൗണ്ടറില്‍ പ്രവേശിച്ച് താന്‍ തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടന്‍ അമര്‍ത്തുന്നു. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാര്‍ഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തില്‍ പ്രകാശിക്കും.

∙ വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തില്‍നിന്നു പുറത്തുവരികയും 7 സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും. ഈ സമയം കണ്‍ട്രോള്‍ യൂണിറ്റില്‍നിന്നു ബീപ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാകും.

∙ ഏതാനും സെക്കന്‍ഡുകള്‍ക്കകം ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥിയുടെ ബട്ടനു നേരെയുള്ള ചുവപ്പു ലൈറ്റും കണ്‍ട്രോള്‍ യൂണിറ്റിലെ Busy ലൈറ്റും അണയും. ബീപ് ശബ്ദം നിലയ്ക്കും. ഇതോടെ നടപടികള്‍ പൂര്‍ണം. നിങ്ങള്‍ക്ക് ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ NOTA (None of the Above) അമര്‍ത്താം. അത് ഇവിഎമ്മിലെ അവസാന ബട്ടനാണ്.

∙ എല്ലാ നടപടികളുടെയും മേല്‍നോട്ട ചുമതല പ്രിസൈഡിങ് ഓഫിസര്‍ക്കാണ്. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫിസറുടെ ശ്രദ്ധയില്‍പെടുത്തണം.

∙ വോട്ടറുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. മഷി വേണ്ടവിധം പതിയാതിരിക്കാന്‍ എണ്ണയോ ഗ്രീസോ മറ്റോ വിരലില്‍ പുരട്ടിയതായി സംശയം തോന്നിയാല്‍ അതു തുണി കൊണ്ടു തുടച്ചുമാറ്റി മഷി പുരട്ടണമെന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. റീപോളിങ് വേണ്ടിവന്നാല്‍ ഇടതുകയ്യിലെ നടുവിരലില്‍ മഷി പുരട്ടും.

∙ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ voters.eci.gov.in ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.

Related Articles

Back to top button