പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു; സങ്കടം സഹിക്കാനാകാതെ അമ്മ തൂങ്ങിമരിച്ചു

പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കി. പടിഞ്ഞാറെ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറിലാണ് സംഭവം. പ്രതിഭ(29) മകൻ അ​ഗസ്ത്യ(11 മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിനെ തുടർന്ന് സങ്കടം സഹിക്കാനാകാതെയാണ് യുവതി കൈത്തണ്ട മുറിച്ച ശേഷം തൂങ്ങിമരിച്ചത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലാണ് മരിച്ച പ്രതിഭ.

പ്രതിഭയും മകൻ അഗസ്ത്യയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കാൻ പ്രതിഭ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോൾ തന്റെ കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിൽ ദുഃഖിതയായ യുവതി വീട്ടിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ആദ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പിന്നാലെ കൈത്തണ്ട മുറിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

വൈകുന്നേരം ആറരയോടെ മഹന്തേഷ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഒടുവിൽ സ്പെയർ താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറിയപ്പോളാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രതിഭ എഴുതിയ ആത്മഹത്യാക്കുറിപ്പും 15 ഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തന്റെ മകന്റെ മരണത്തിന് താനാണ് ഉത്തരവാദിയാണെന്നും കുറ്റബോധത്തോടെ ജീവിക്കാൻ കഴിയില്ലെന്നും പ്രതിഭയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ഗുളികകൾ കഴിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ആദ്യം ശ്രമിച്ചുവെങ്കിലും ഒടുവിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഭൈരവേശ്വരനഗറിലെ വാടക ഫ്ലാറ്റിൽ താമസിച്ചുവരികയാണ് കുടുംബം.

Related Articles

Back to top button