കായികതാരങ്ങളുടെ മരണം… അപകടത്തിൽ പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ തീപിടിച്ച് കത്തിയമർന്നു…

പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിയമർന്നു. കഴിഞ്ഞ ദിവസം കായിക താരങ്ങൾ മരണപ്പെട്ട അപകടത്തിന് പിന്നാലെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. പൊലീസുകാരും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയർഫോഴ്സ് തീ കെടുത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച പിരപ്പൻകോട് വച്ചായിരുന്നു അപകടം.
വലിയ പാറക്കഷണങ്ങൾ കയറ്റിയ ടോറസ് ലോറി പിരപ്പൻകോട് ഭാഗത്തേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നാഗരുകുഴി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ലോറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ഇതിനിടയിൽ, ബൈക്കിനു പിന്നാലെയെത്തിയ കാർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാർ പൂർണമായും ലോറിക്കടിയിൽ ഞെരിഞ്ഞമർന്നു. ബൈക്ക് യാത്രക്കാരായ ആദിത്യൻ, ജൂലി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പൂർണമായും തകർന്ന കാർ ഇന്നലെ രാവിലെയാണ് പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് എത്തിച്ചത്. പിന്നാലെയായിരുന്നു തീപിടിത്തം.



