സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പോസ്റ്റ് പിന്‍വലിച്ച് അജയ് തറയില്‍…

ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അജയ് തറയിലിന്റെ പ്രസ്താവനകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
സംഘപരിവാറിൻ്റെ അതേ വാദങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാവ് ഉയര്‍ത്തുന്നതെന്നും വംശീയവെറുപ്പിനെയാണ് അജയ് തറയില്‍ ഏറ്റുവിളിക്കുന്നതെന്നും സമൂഹത്തിന്റെ വിവിധ സാമൂഹ്യമണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എഴുത്തുകാരന് കെ കെ ബാബുരാജ് അടക്കമുള്ളവര്‍ അജയ് തറയിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
സണ്ണി എം കപിക്കാട് പണം നേടിയെടുക്കാനാണ് വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇറങ്ങിതിരിച്ചതെന്നായിരുന്നു അജയ് തറയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സണ്ണി എം കപിക്കാട് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചയാളാണെന്നും സംവരണ സീറ്റില്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമെന്നും അജയ് തറയില്‍ ചോദിച്ചിരുന്നു. ജോലി കിട്ടുന്നതിനായി സണ്ണി എം കപിക്കാട് ഹിന്ദു മതത്തില്‍ ചേര്‍ന്നെന്നും മറ്റൊരു ഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറിയെന്നുമെല്ലാമുള്ള വിദ്വേഷം നിറഞ്ഞ അധിക്ഷേപങ്ങളായിരുന്നു അജയ് തറയില്‍ നടത്തിയത്.



