ആർജെഡിയിൽ കടുത്ത ഭിന്നത…. മുന്‍മന്ത്രി സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു

തിരുവനന്തപുരം: സീറ്റ് വിഭജനതര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആര്‍ജെഡിയില്‍ കടുത്ത ഭിന്നത. മൂന്നു സീറ്റ് മാത്രം നല്‍കാനുള്ള സിപിഎം തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചതിനെ എതിര്‍ത്ത് മുന്‍മന്ത്രി സുരേന്ദ്രന്‍ പിള്ള വിഭാഗം ആര്‍ജെഡിയില്‍നിന്നു രാജിവച്ചു. സീറ്റ് നിര്‍ണയത്തില്‍ ആര്‍ജെഡിക്കു മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ മൂന്നു സീറ്റിലും മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതെന്ന് സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിലേക്കു വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു മാത്രം നല്‍കിയതെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ 7 സീറ്റ് നല്‍കാമെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. എന്നാല്‍ ഇത്തവണ അതു പാലിക്കപ്പെട്ടില്ല. ആ സാഹചര്യത്തില്‍ കിട്ടിയ മൂന്നു സീറ്റിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ഉന്നതാധികാര സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം വന്നതെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

പക്ഷേ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് എന്നീ മൂന്നു സീറ്റുകള്‍ എന്ന സിപിഎം നിര്‍ദേശം അംഗീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിക്കുകയായിരുന്നു. ഇതിനെതിരെ സുരേന്ദ്രന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി സബാഹ് പുല്‍പ്പറ്റയും രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്‍ പിള്ള ഇന്നു പാര്‍ട്ടി വിടുന്നുവെന്ന തീരുമാനം അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് കവടിയാറിലെ വീട്ടിലെത്തി സുരേന്ദ്രന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലുള്ള സൗഹൃദ കൂടിക്കാഴ്ചയെന്നാണ് ഇരുവരും വിശദീകരിച്ചത്.

Related Articles

Back to top button