തിരുവനന്തപുരം മെഡിക്കൽ കോളേജ് തീപിടുത്തം… മൂന്ന് ദിവസത്തിനകം റിപ്പോർട്ട് വേണം… ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് ആണ് ചുമതല. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. തീപിടുത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തീപിടുത്തത്തിൽ രോഗികൾ സുരക്ഷിതർ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 32 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടൻതന്നെ ഐസിയുവിൽ നിന്നും മാറ്റിയെന്നും ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ എല്ലാവരും കൃത്യമായി ഉടൻ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. ഐസിയുവിന്റെ മുകൾ നിലയിൽ നിന്നും രോഗികളെ മാറ്റാൻ ശ്രമിവെന്നും. ഐസിയു പ്രവർത്തനം തുടരാം എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അഡീഷണൽ ചീഫ് സെക്രട്ടറി, ഡി.എം.ഇ, സൂപ്രണ്ട് എന്നിവർ ഉടൻ സ്ഥലത്ത് എത്തി. രോഗികളെ സുരക്ഷിതരാക്കുക എന്നുള്ളതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം സംയോജിതമായി ഇടപെട്ട മെഡിക്കൽ കോളേജ് ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തും. മാതൃക പെരുമാറ്റച്ചട്ടം ഉള്ളതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ആകില്ല. ആശുപത്രി ഭരണസമിതിയുടെ നേതൃത്വത്തിൽ തുടർ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.



