“നേമം ബിജെപിയുടെ ആഗ്രഹം മാത്രമായി ഒതുങ്ങും”…. മന്ത്രി വി. ശിവൻകുട്ടി

നേമത്ത് പണാധിപത്യം വിജയിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കാശ് കൊടുത്തു വോട്ടു വാങ്ങുന്ന രീതി കേരളത്തിൽ നടക്കില്ല. വികസനം ജനങ്ങൾ അംഗീകരിക്കും. നേമം ബിജെപിയുടെ ആഗ്രഹമായി ഒതുങ്ങും.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ആളാണോ രാജീവ് ചന്ദ്രശേഖർ?. നേമത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ അജണ്ട. തന്നെ തോൽപ്പിക്കാൻ ഒരുമിച്ചു കയ്യും മനസ്സും കൊടുത്തു. കോൺഗ്രസ് ദുർബല സ്ഥാനാർഥികളെ ഇറക്കുന്നത് ഒരു ധാരണയിൽ.
വി.ഡി സതീശനേ വീണ്ടും നേമത്തേക്ക് ക്ഷണിക്കുന്നു. ഇത് വരെയും വി.ഡി സതീശൻ പ്രതികരിച്ചിട്ടില്ല.
മണ്ഡലത്തിൽ ബിജെപി പൂട്ടിയ അക്കൗണ്ട് ഇനി തുറക്കാൻ അനുവദിക്കില്ലെന്നും എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥിയായി ആര് വന്നാലും അത് തന്റെ വിജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ല. വർഷങ്ങളായി മണ്ഡലത്തിൽ സജീവമായതിനാൽ ഭൂരിഭാഗം ആളുകളെയും തനിക്ക് നേരിട്ട് അറിയാം. കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ജനങ്ങൾ വിലയിരുത്തുമെന്നും സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള സ്വാധീനം വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള തന്റെ പ്രവർത്തനം കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു. ‘മന്ത്രി അപ്പൂപ്പന്’ വോട്ട് ചെയ്യണമെന്ന് കുട്ടികൾ തന്നെ വീട്ടുകാരോട് ആവശ്യപ്പെടുന്ന സാഹചര്യം മണ്ഡലത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആക്ഷേപങ്ങൾക്ക് ഇടയില്ലാത്ത വിധം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നത് എൽഡിഎഫിന് ഗുണകരമാണെന്നും, മുൻപ് ശക്തരായ സ്ഥാനാർഥികൾ ഇല്ലാതിരുന്നപ്പോഴും എൽഡിഎഫ് മണ്ഡലത്തിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.



