ഒരുമിച്ച് തുടങ്ങാനിരുന്ന ജീവിതം… വിവാഹ നിശ്ചയം കഴിഞ്ഞ… പ്രവാസിയും പ്രതിശ്രുത വധുവും അപകടത്തിൽ മരിച്ചു

സുല്‍ത്താന്‍ബത്തേരി: ജീവിത യാത്ര ആരംഭിക്കാന്‍ കാത്തിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ അന്ത്യയാത്ര ഒരുമിച്ചായതിന്റെ ഞെട്ടലിലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫായിസിന്റെയും കോഴിക്കോട് സ്വദേശിയായ അംനത്തിന്റെയും വീട്ടുകാരും നാട്ടുകാരും. ഇന്നലെ വയനാട്ടില്‍ ദേശീയപാത 766-ല്‍ മുത്തങ്ങ കല്ലൂര്‍ 67-ല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു സ്‌കൂട്ടര്‍യാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടില്‍ അംനത്ത്(25) എന്നിവരുടെ അകാല വിയോഗം.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ബത്തേരി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുബായിലായിരുന്ന ഫായിസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാം വിവാഹം ഫായിസുമായി നിശ്ചയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അപകടവിവരമറിഞ്ഞ് ഇന്നലെ തന്നെ ഇരുവരുടെയും ബന്ധുക്കള്‍ സുല്‍ത്താന്‍ബത്തേരിയിലെത്തിയിരുന്നു. ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹങ്ങള്‍ പോസ്റ്റുനടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച്ച ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി ഇരുവരുടെയും നാട്ടിലേക്ക് കൊണ്ടുപോയി.മുഹമ്മദ് ഫായിസിന്റെ പിതാവ് മൊയ്തീന്‍, മാതാവ് സല്‍മത്ത്, സഹോദരങ്ങള്‍ തസ്ലിം, തെസ്നി. അംനത്തിന്റെ പിതാവ് പരേതനായ ആലിക്കോയ, മാതാവ് സൈനബ, മകന്‍ ഹിഷാം ഹാലിം.

Related Articles

Back to top button