യുഡിഎഫ് പിന്തുണയോ.. തമാശ പറയരുത്… വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജി. സുധാകരൻ…

ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ദൗത്യവുമായും ആരും തന്റെയടുത്ത് വന്നിട്ടില്ല. എം എ ബേബി വന്നപ്പോഴും മറ്റുകാര്യങ്ങള്‍ ചര്‍ച്ചയായില്ല. പിന്നീടാണ് ആര്‍ നാസറും സുജാതയും വന്നത്. സുജാതയും ഹരിശങ്കറും തന്റെ ബന്ധുക്കളാണ്. മറ്റെല്ലാം പ്രചരണങ്ങള്‍ മാത്രമാണ്. ഹൈസ്‌കൂൾ കാലത്ത് പാര്‍ട്ടി അംഗമായി. ആരും നിര്‍ബന്ധിച്ചല്ല തന്നെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മെമ്പർഷിപ്പ് സ്ക്രൂട്ടിനി സമയത്ത് അംഗത്വം പുതുക്കിയില്ല. ആരോടും വിവരം പറഞ്ഞിരുന്നില്ല. പക്ഷേ ചാനലുകളിൽ വാർത്ത വന്നു. വാർത്ത വന്നപ്പോൾ വിവരം പരസ്യപ്പെടുത്തേണ്ടിവന്നു. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നു. ഒന്നും ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാൻ താനില്ല. 15 പാർട്ടി കോൺഗ്രസിൽ താൻ പങ്കെടുത്തിട്ടുണ്ട്. പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും വ്യക്തിഹത്യ നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button