ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; പ്രതികളായ കെ എസ് യു നേതാക്കളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, ബിതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ എന്നിവർ റിമാൻഡിലാണ്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ, പരിക്കേൽപിക്കൽ, അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, റെയിൽവേ ആക്ടിലെ ചില വകുപ്പുകളുമെല്ലാം പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.
പ്രതികളെ മറ്റന്നാൾ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയും മറ്റന്നാൾ പരിഗണിക്കും.



