ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം: പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി

 കണ്ണൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വനിതാ നേതാവ് ഉൾപ്പെടെ 5 പേർ യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കണ്ണൂർ ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ തർക്കം. നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. ടി.ഐ മധുസൂദനനും യോഗത്തിൽ ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് ചേര്‍ന്ന സിപിഎമ്മിന്‍റ ഏരിയ കമ്മിറ്റി യോഗത്തിലാണ് രൂക്ഷമായ തര്‍ക്കമുണ്ടായിരിക്കുന്നത്

ജില്ല കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞിക്കൃഷ്ണൻ ഉയര്‍ത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് ഭിന്നിപ്പിന് ഇടയായിരിക്കുന്നത്. വിഷയത്തിൽ ബഹുജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചത്. ജില്ല സെക്രട്ടറി കെകെ രാഗേഷ് തന്നെ ഏരിയ കമ്മിറ്റി യോഗത്തിൽ ഇന്ന് നേരിട്ടെത്തിയിരുന്നു. വരവ് ചെലവ് കണക്കിനപ്പുറം പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് പോരെന്നും കണക്ക് വ്യക്തമാക്കി പാര്‍ട്ടിക്കും അനുഭാവികള്‍ക്കും ഇടയിലുണ്ടായ സംശയം ദുരീകരിക്കണമെന്നും ഒരുപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മറുഭാഗം വഴങ്ങിയില്ല. വലിയ തര്‍ക്കവും ബഹളവും ഉണ്ടായി. ഇതിനിടെയാണ് വനിത നേതാവ് ഉള്‍പ്പെടെയുള്ള 5 പേര്‍ ഇറങ്ങിപ്പോയത്. ഈ സമയം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കുറ്റാരോപിതനായ പയ്യന്നൂര്‍ എംഎൽഎ ടിഐ മധുസൂദനൻ യോഗത്തിലുണ്ടായിരുന്നു. തര്‍ക്കങ്ങളിൽ മധുസൂദനൻ ഇടപെട്ടില്ല. യോഗം തുടരാൻ സാധിച്ചില്ല. അനുനയനീക്കം തുടരുകയാണ്.  20 അംഗ ഏരിയ കമ്മിറ്റി യോഗമാണ് ചേര്‍ന്നത്.

Related Articles

Back to top button