രക്ഷിക്കണേയെന്ന് നിലവിളി; റീൽസ് ചിത്രീകരണത്തിനിടെ അഴുക്കുചാലിൽ വീണ 22-കാരിക്ക് രക്ഷകരായി പട്രോളിംഗ് പോലീസ്

സമൂഹ മാധ്യമ റീൽ ചിത്രീകരണത്തിനിടെ ദില്ലിക്കാരിയായ 22 -കാരി നജഫ്ഗഡിലെ തന്‍റെ വീടിന് സമീപത്തെ ഒരു തുറന്ന അഴുക്കുചാലിലേക്ക് വഴുതി വീണു. വീഡിയോ ചിത്രീകരണത്തിനിടെ ബാലൻസ് തെറ്റിയാണ് യുവതി അഴുക്കുചാലിലേക്ക് വീണത്. ആഴമേറിയ അഴുക്കു ചാലിലേക്ക് യുവതി വീണത് മറ്റാരും കണ്ടില്ല. രക്ഷിക്കാനായി യുവതി നിലവിളിക്കുന്നതിനിടെ അതുവഴി പോയ പോലീസിന്‍റെ പട്രോളിംഗ് സംഘം നിലവിളി ശബ്ദം കേട്ട് വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് കഴുത്തോളം മലിന ജലത്തിൽ മുങ്ങിയ നിലവിളിക്കുന്ന യുവതിയെ കണ്ടെത്തിയത്.
സംഭവ ശേഷം ദില്ലി പോലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥർ പരസ്പരം കൈ കോർക്ക് പിടിച്ച് അഴുക്കുചാലിൽ വീണ യുവതിയെ വലിച്ച് കയറ്റാൻ ശ്രമിക്കുന്നു. ഇതിനായി നീളമുള്ള ഒരു കയർ ഇവർ യുവതിയ്ക്ക് എറിഞ്ഞ് കൊടുത്തു. അഴുക്കു ചാലിൽ നിന്നും കയറാനുള്ള ശ്രമത്തിനിടെ യുവതി പല തവണ ബാലൻസ് തെറ്റി വീണ്ടും അതേ മലിന ജലത്തിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ താന്‍ അപകടകരമായ സ്റ്റണ്ട് ചിത്രീകരിക്കുകയായിരുന്നില്ലെന്നും മറിച്ച് തന്‍റെ വീടിന് മുന്നിലെ പ്രദേശത്തെ മോശം അവസ്ഥയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായി ഒരു റീൽ ചിത്രീകരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. ആളുകൾ അശ്രദ്ധമി മാലിന്യം വലിച്ചെറിഞ്ഞ് അഴുക്കുചാലുകൾ അടഞ്ഞുപോയെന്നും ഇത് പ്രദേശവാസികളുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നും യുവതി പറഞ്ഞു. പൊതു ഇടം വൃത്തിയായി സൂക്ഷിക്കുന്നതിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായിരുന്നു തന്‍റെ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ കുറിപ്പുകളുമായെത്തി. ചിലർ യുവതിയുടെ ഉദ്ദേശശുദ്ധിയെ അഭിനന്ദിച്ചു. മറ്റ് ചിലർ സ്വന്തം സുരക്ഷ നോക്കാതെ റീൽ ചിത്രീകരണത്തിന് ഇറങ്ങിയതിന് യുവതിയെ വിമർശിച്ചു.



