വീട്ടുകാർ ശിവരാത്രി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ, കിട്ടിയ അവസരം മുതലാക്കി മോഷ്ടാക്കൾ ; കവർന്നത്….

ഗ്രാമത്തിലുള്ളവർ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആഘോഷത്തിൽ, വീട്ടുകാർ ശിവരാത്രി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ, കിട്ടിയ അവസരം മുതലാക്കി മോഷ്ടാക്കൾ. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി 20 പവനും, അരലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ. കർണാടകയിലെ വിജയപുരയിലാണ് സംഭവം. ശാരദ നഗറിലുള്ള സോമശേഖര ഗാനിയുടെ വീട്ടിലാണ് കള്ളന്മാർ കയറിയത്. 270 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാക്കൾ അടിച്ചുമാറ്റി. ശിവരാത്രി ആഘോഷത്തിന് ശേഷം കുടുംബം തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം പുറത്ത് അറിയുന്നത്.
മഹാശിവരാത്രി ആഘോഷത്തിന്റെ തിരക്ക് മുതലെടുത്ത് വിജയപുര, കൊപ്പാൽ, റായ്ച്ചൂർ മേഖലയിൽ വലിയ രീതിയിലെ മോഷണങ്ങളാണ് നടന്നിട്ടുള്ളത്. ഇന്ത്യ-പാകിസ്ഥാൻ ടി20 ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നതിനാൽ തെരുവുകളിലും ആളനക്കം കുറവായിരുന്നു. ഈ സാഹചര്യം കള്ളന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കി. സോമശേഖര ഗാനിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ഏകദേശം 154 ഗ്രാം സ്വർണാഭരണങ്ങളും, 270 ഗ്രാം വെള്ളി ആഭരണങ്ങളും കള്ളന്മാർ കൊണ്ടുപോയി. വിവരമറിഞ്ഞയുടൻ ഗോൽ ഗുംബസ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഗോൽ ഗുംബസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കള്ളന്മാരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ വീട് പൂട്ടി പുറത്തുപോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊപ്പാളിൽ പർദ്ദ ധരിച്ചെത്തിയ സ്ത്രീകൾ സ്വർണ കമ്മലുകളുമായാണ് മുങ്ങിയത്. നഗരത്തിലെ ജവഹർ റോഡിലുള്ള വിശാൽ ജ്വല്ലറിയിൽ പർദ്ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ 40,000 രൂപ വിലവരുന്ന കമ്മൽ മോഷ്ടിച്ചു. കമ്മൽ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇവർ, കടയുടമ കമ്മലുകൾ കാണിക്കുന്നതിനിടെ ശ്രദ്ധ തിരിച്ചു. ഈ സമയം രണ്ടാമത്തെ സ്ത്രീ കമ്മൽ മോഷ്ടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയ ഉടൻ ഇരുവരും കടയിൽ നിന്ന് രക്ഷപ്പെട്ടു. കൊപ്പാൾ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



