സോഷ്യൽ മീഡിയയിലൂടെ വൈറലാകേണ്ട കാര്യം എനിക്കില്ല; സിനിമയില്ലെങ്കിൽ പോലും ജീവിക്കാൻ എനിക്കറിയാം , കൂട്ടിക്കൽ ജയചന്ദ്രൻ

സോഷ്യൽമീഡിയയിലെ  നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. സോഷ്യൽ മീഡിയയിലൂടെ വൈറലാകേണ്ട കാര്യം തനിക്കില്ലെന്നും, സിനിമയില്ലെങ്കിൽ പോലും ജീവിക്കാൻ തനിക്കറിയാമെന്നും ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീ‍ഡിയോയിൽ പറയുന്നു. ”സോഷ്യൽ മീഡിയയിലൂടെ വേണമെങ്കിൽ ലക്ഷങ്ങൾ ഉണ്ടാക്കാം. പക്ഷേ എനിക്ക് അത് ഉണ്ടാക്കേണ്ട കാര്യമില്ല. ചിലരൊക്കെ വിചാരിക്കുന്നത് അവർ തരുന്ന ലൈക്കും, ഷെയറും കൊണ്ട് ഞാനും, കെട്ടിയോളും ഊട്ടിയിൽ ബംഗ്ലാവും മറയൂരിൽ ചന്ദനത്തോട്ടവും ഒക്കെ മേടിക്കുന്നുണ്ടെന്നാണ്. അതിന്റെയൊന്നും ഒരാവശ്യവും എനിക്കില്ല. എനിക്ക് ജീവിക്കാനുള്ളത് എന്റെ അപ്പൻ ഉണ്ടാക്കിയിട്ടുണ്ട്. എന്റെ ഭാര്യക്ക് ജീവിക്കാനുള്ളത് അവളുടെ അച്ഛനും ഉണ്ടാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. എനിക്ക് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ട് കമന്റുകളെല്ലാം നോക്കാറുണ്ട്. സ്‌നേഹമുള്ള ചിലരുണ്ട് എന്ന കാര്യം മറക്കുന്നില്ല.

മോണിറ്റൈസേഷൻ പോലും ഞാൻ ഇതുവരെ ഓൺ ആക്കിയിട്ടില്ല, എനിക്കതിന്റെ ആവശ്യമില്ല. 30 വർഷം സിനിമയിൽ അഭിനയിച്ചാൽ കിട്ടാത്ത പ്രശസ്തിയും, അംഗീകാരവും മലയാളികൾ എനിക്ക് നൽകിയിട്ടുണ്ട്. ആ കൊതിയും തീർന്ന ആളാണ് ഞാൻ. വിദേശത്തും സ്വദേശത്തുമുള്ള ഒരുപാട് അമ്മമാരും, അച്ഛൻമാരും ,സഹോദരിമാരും എന്നെ സ്‌നേഹിക്കുന്നുണ്ട്. ആ സ്‌നേഹമാണ് എനിക്ക് വലുത്. അതിനേക്കാൾ വലിയ സമ്പാദ്യവും ആവശ്യമില്ല. ഞാൻ കുറേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരിലൊന്നുമല്ല ഇപ്പോൾ അറിയപ്പെടുന്നത്.

എന്റെ ഭാര്യയും മര്യാദയ്ക്ക് ഇരുന്നതാണ്. അവളെ കുത്തിപ്പുറത്തിട്ടിട്ടാണ് അവൾ പ്രതികരിക്കുന്നത്, അല്ലാതെ അവൾക്ക് വൈറലാകാനല്ല. അവൾക്ക് സിനിമയിൽ അഭിനയിക്കണമെങ്കിൽ പണ്ടേ ആകാമായിരുന്നു. പിവി ഗംഗാധരന്റെ അടുത്ത സുഹൃത്താണ് അവളുടെ അച്ഛൻ. ഞങ്ങൾക്ക് ആരോഗ്യം ഉണ്ട്. സിനിമയിൽ അഭിനയിക്കണമെന്നത് ആഗ്രഹമായിരുന്നു, ആ ആഗ്രഹവും സാധിച്ചെടുത്തു. അതില്ലെങ്കിലും ജീവിക്കും. 45 വർഷത്തെ എക്‌സ്പീരിയൻസ്  ഉണ്ട് ടാക്‌സി ഓടിച്ചു ജീവിക്കും. ഞങ്ങളുടെ ജീവിതത്തിൽ ഒരു ദുരന്തം വന്നു. അത് പരിഹരിക്കാൻ ഞങ്ങൾക്കറിയാം. ചൊറിയുന്നവർ ചൊറിഞ്ഞു കൊണ്ടിരിക്കുകയേയുള്ളൂ, ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോളാം”, ജയചന്ദ്രൻ വീഡിയോയിൽ പറഞ്ഞു.

Related Articles

Back to top button