ജെഫ്രി എപ്സ്റ്റീന്റേത് ആത്മഹത്യയല്ല; പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ

മനുഷ്യ മനസിനെ ഞെട്ടിച്ചുകൊണ്ട് എപ്സ്റ്റീൻ ഫയൽസ് പുറത്ത് വന്നതോടെ പല ലോക നേതാക്കളും, വ്യവസായ പ്രമുഖരും, അതിസമ്പന്നരും മുഖം രക്ഷിക്കാനായി നെട്ടോട്ടമോടുകയാണ്. ലോകമാകെ ഇപ്പോൾ ചർച്ച ചെയ്യുന്നത് ജെഫ്രി എപ്സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളിയെ കുറിച്ചാണ്. അമേരിക്കൻ ശതകോടീശ്വരനും, ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയല്ലെന്നും അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊന്നതാകാനാണ് സാധ്യതയെന്നും വെളിപ്പെടുത്തുകയാണ് പ്രമുഖ പതോളജിസ്റ്റ് ഡോ.മൈക്കൽ ബാഡൻ.എപ്സ്റ്റീന്റെ കുടുംബത്തിന് വേണ്ടി പോസ്റ്റ്മോർട്ടം നടപടികൾ നിരീക്ഷിച്ച ഡോക്ടറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 2019-ൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്റെ മരണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എപ്സ്റ്റീന്റെ കഴുത്തിലുണ്ടായ പരിക്കുകൾ തൂങ്ങിമരണ സാധ്യതയല്ല കാണിക്കുന്നതെന്നും, ശ്വാസം മുട്ടിച്ചപ്പോൾ ഉണ്ടായതാകാമെന്നുമാണ് ഡോ. ബാഡൻ ‘ദ ടെലിഗ്രാഫിനോട്’ വെളിപ്പെടുത്തിയത്.. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ രീതി പരിശോധിക്കുമ്പോൾ ഇത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് എത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2025 ഡിസംബറിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം, എപ്സ്റ്റീന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം എന്ന കോളത്തിൽ ‘തീരുമാനമായിട്ടില്ല’എന്നാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ഇത് തൂങ്ങിമരണമാണെന്ന് തിരുത്തുകയായിരുന്നു. എപ്സ്റ്റീന്റെ കഴുത്തിൽ മൂന്ന് എല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു. തടവുകാരുടെ മരണങ്ങൾ പരിശോധിച്ച തന്റെ 50 വർഷത്തെ അനുഭവസമ്പത്തിൽ തൂങ്ങിമരണത്തിൽ ഇത്തരത്തിൽ മൂന്ന് ഒടിവുകൾ കണ്ടിട്ടില്ലെന്നും ,ഒരു എല്ല് ഒടിഞ്ഞാൽ പോലും അത് കൊലപാതകമാണോ എന്ന് പരിശോധിക്കണമെന്നുമാണ് നിയമമെന്നും ഡോ. ബാഡൻ ചൂണ്ടിക്കാട്ടുന്നു. തൂങ്ങാൻ ഉപയോഗിച്ചതായി പറയുന്ന കയറും കഴുത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ലൈംഗികക്കടത്ത് കേസിൽ വിചാരണ നേരിടാനിരിക്കെയാണ് എപ്സ്റ്റീനെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് എഫ്ബിഐയും, ട്രംപ് ഭരണകൂടവും ഇത് ആത്മഹത്യയാണെന്നാണ് വിധിയെഴുതിയത്. എന്നാൽ എപ്സ്റ്റീന് പല ലോകനേതാക്കളുമായും, ഉന്നതരുമായും അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിനാൽ അദ്ദേഹത്തിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന ആരോപണം അന്നുമുതൽ നിലനിൽക്കുന്നുണ്ട്. എപ്സ്റ്റീന്റെ സെല്ലിലേക്ക് മരണം നടന്ന ദിവസം ചിലർ വന്നതായി സംശയിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.




