ഐ ഫോണ്‍ 15 മോഷ്ടിച്ച് കടന്ന രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ ; മോഷണം നടന്നത്…

ഉത്തർപ്രദേശിലെ ജൗൻപൂരിലെ ഒരു മൊബൈൽ കടയിൽ നിന്നും ഐ ഫോണ്‍ 15 മോഷ്ടിച്ച് കടന്ന രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ . കടയിലെ ജീവനക്കാരി അറിയാതെ പുതിയ ഫോണ്‍ കൈക്കലാക്കിയ ശേഷം പഴയ ഫോണുകൾ മാറ്റി നൽകിയായായിരുന്നു പോലീസുകാർ പോയത്. എന്നാൽ, ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തന്‍റെ ദയനീയാവസ്ഥ വ്യക്തമാക്കി കട ഉടമ വൈകാരികമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ യുപി പോലീസ് നിർബന്ധിതരായി.
ഫെബ്രുവരി 7 -ന് ജെസി കവലയിലെ ഒരു മൊബൈൽ ഷോറൂമിലാണ് സംഭവം നടന്നത്. രണ്ട് പോലീസുകാർ കടയിലെത്തി ഏതാണ്ട് 20 മിനിറ്റോളമെടുത്ത് നിരവധി ഫോണുകൾ പരിശോധിച്ച ശേഷം ഒരു ഫോണ്‍ പോലും എടുക്കാതെ കടയിൽ നിന്നും പോകുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ പഴയ ഫോണ്‍ മാറ്റി പുതിയതുമായി കടക്കുകയായിരുന്നെന്ന് ജീവനക്കാരിക്ക് വ്യക്തമായത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ കോൺസ്റ്റബിൾമാരായ ധനഞ്ജയ് ബിന്ദ്, മിഥിലേഷ് യാദവ് എന്നിവർ പുതിയ ഐഫോൺ, തുറന്ന് വച്ച ലാപ്പ്ടോപ്പിന് പിന്നിൽ വച്ച് തന്ത്രപൂർവ്വം മാറ്റുന്നു. പിന്നാലെ തങ്ങളുടെ കൈവശമുണ്ടായിരുന്ന പഴയ ഫോണ്‍ കടയിലെ ജീവനക്കാരിക്ക് നൽകുന്നുതും കാണാം. ജീവനക്കാരി ഫോണ്‍ പുതിയതോ, പഴയതോ എന്ന് പരിശോധിക്കാതെ എടുത്ത് വയ്ക്കുന്നതും കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് യഥാർത്ഥ ഫോണിന്‍റെ ജിഎസ്ടി ബില്ലുകൾ പ്രദർശിപ്പിച്ച് പോലീസുകാരുടെ മോഷണത്തെ കുറിച്ച് കടയുടമ വൈകാരികമായി സംസാരിക്കുന്നു. സംഭവത്തിൽ നഷ്ടപരിഹാരവും, നീതിയും വേണമെന്ന് കട ഉടമ ശിവം സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.
ഒരു ഐഫോൺ 15 മാക്സ് കാണാനില്ലെന്ന് ശ്രദ്ധിച്ചപ്പോഴാണ് ശിവം സിസിടിവി പരിശോധിച്ചത്. വീഡിയോയിൽ കോൺസ്റ്റബിൾമാരിൽ ഒരാൾ തന്‍റെ പഴയ ഐഫോൺ 13 പ്രോ ഒരു മാറ്റി ഐഫോൺ 15 മാക്സ് പോക്കറ്റിലിടുന്നത് കാണാം. മോഷ്ടിച്ച ഫോണിന് 1.62 ലക്ഷം രൂപ വിലയുണ്ടെന്ന് ശിവം പറയുന്നു. വീഡിയോയിൽ പോലീസുകാരെ ശിക്ഷിക്കണമെന്നും തനിക്ക് നീതി വേണമെന്നും ശിവം പറയുന്നു. ഒപ്പം എഫ്ഐആറിന്‍റെ പകർപ്പും ശിവം കാണിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ യുപിയിൽ ഹഫ്ത വാങ്ങുന്നത് ഇന്ന് ഏതാണ്ട് സാധാരണമായെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. ചില സംസ്ഥാനങ്ങളിലെ പോലീസ് കരുതുന്നത് പൊതുജനങ്ങൾ ജീവിതത്തിലെ എല്ലാക്കാര്യത്തിനും തങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ്. പ്രൊഫഷണലിസം പൂജ്യം! കാരണം, പോലീസ് വകുപ്പ് ഇതുവരെ ഒരു പരിഷ്കാരവും നടപ്പിലാക്കിയിട്ടില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. വീഡിയോ വൈറലാവുകയും പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും യുപി പോലീസിനെതിരെയും രൂക്ഷ വിമർശനം ഉയരുകയും ചെയ്തതോടെ യുപി പോലീസ് ഇരുവരെയും സസ്‌പെൻഡ് ചെയുകയും ചെയ്തു.




