ബിജെപി എംപി സി സദാനന്ദനെ അഭിനന്ദിച്ച് നരേന്ദ്രമോദിയും, അമിത്ഷായും

രാജ്യസഭയിലെ ആദ്യ പ്രസംഗത്തിൽ ബിജെപി എംപി സി സദാനന്ദനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത്ഷായും. ഇന്ന് രാവിലെ ചേർന്ന എൻഡിഎ പാർലമെന്റ് പാർട്ടി യോഗത്തിലെ പ്രസംഗത്തിൽ അഞ്ച് മിനിട്ടോളം പ്രധാനമന്ത്രി തന്നെ കുറിച്ച് പറഞ്ഞെന്ന് സി സദാനന്ദൻ അറിയിച്ചു. നാഴികയ്ക്കു 40 വട്ടം ജനാധിപത്യത്തെയും, സ്വാതന്ത്ര്യത്തെയും വാക്കാൽ വാഴ്ത്തുന്നവരുടെ മുഖംമൂടി സഭയിൽ അഴിഞ്ഞുവീണെന്ന് പറഞ്ഞ മോദി, എല്ലാ എൻഡിഎ എംപിമാരോടും എഴുന്നേറ്റ് നിന്ന് സി സദാനന്ദനെ അഭിവാദ്യം ചെയ്യാൻ നിർദ്ദേശിച്ചു . ഇത് ജീവിതത്തിലെ അസുലഭ മുഹൂർത്തമാണെന്ന് സദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കൃത്രിമ കാലുകൾ മേശപ്പുറത്ത് വെച്ച് സി സദാനന്ദൻ രാജ്യസഭയിൽ നടത്തിയ പ്രസംഗം കേന്ദ്രമന്ത്രിമാരടക്കം സോഷ്യൽമീഡിയകളിൽ പങ്കുവെച്ചിരുന്നു.
സി സദാനന്ദനെ പുകഴ്ത്തി അമിത് ഷായും രംഗത്തെത്തി. ജനാധിപത്യ വിശ്വാസികളെല്ലാം സദാനനൻ്റെ പോരാട്ടം കാണണമെന്നും ഇന്നലത്തെ സദാനന്റെ പ്രസംഗം ആരുടെയും ഹൃദയം ഉരുക്കുമെന്നും അമിത്ഷാ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇത്തരം അക്രമങ്ങൾ പതിറ്റാണ്ടുകളായി കേരളത്തിലെ പ്രവർത്തകർ സഹിക്കുകയാണെന്നും ഷാ എക്സിൽ കുറിച്ചു.




