മത്സര രംഗത്തേക്ക് ഇറങ്ങാൻ താൽപര്യമില്ലെന്ന് എസ് രാജേന്ദ്രന്…

നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കുമെന്ന വാർത്തകൾ തള്ളി സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്. നിലവിൽ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും , മത്സര രംഗത്തേക്ക് ഇറങ്ങാൻ താല്പര്യപ്പെടുന്നില്ലെന്നും എസ് രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നാറിൽ സഹകരണ ബാങ്ക് തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയല്ല. സാധരണക്കാരുടെ നന്മക്ക് വേണ്ടിയാണ്. തോട്ടം തൊഴിലാളികൾക്കായി സൗജന്യമായി വീട് നിർമ്മിക്കുമെന്നും, മൂന്നാറിൽ അടുത്ത മാസം വമ്പൻ പ്രഖ്യാപനങ്ങൾ രാജീവ് ചന്ദ്രശേഖർ നടത്തുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി. മുന്നൂറോളം പേർ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു എസ് രാജേന്ദ്രന് സിപിഐഎം വിട്ട് ബിജെപി പാളയത്തില്‍ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് രാജേന്ദ്രന് പറഞ്ഞിരുന്നു. ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പാർട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില്‍ വളരെയധികം മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു.



