നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനു പിന്നാലെ പോലീസ് വരുമെന്ന ഭയം; ആറ്റിൽ ചാടിയതിനെത്തുടർന്ന് കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി

ആനത്തലവട്ടത്ത് പോലീസ് വരുമെന്ന ഭയത്തിൽ ആറ്റിൽചാടി രണ്ടംഗസംഘം. തുടർന്ന് കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെടുത്ത് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ സ്കൂബാ ടീം. ചിറയിൻകീഴ് ആനത്തലവട്ടം കല്ലുകുഴി വിളയിൽവീട്ടിൽ 17 കാരനായ നിഖിൽ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം ചാടിയ ചിറയിൻകീഴ് അരയതുരുത്തി സ്വദേശി 21 കാരനായ ജിൻസനെ നാട്ടുകാരും സമീപവാസികളും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.30നാണ് സംഭവം നടന്നത്.
ശിവൻനടയിൽ നാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടർന്ന് പോലീസ് വരുമെന്നു ഭയന്നാണ് നിഖിലും സുഹൃത്ത് ചിറയിൻകീഴ് അരയതുരുത്തി സ്വദേശി ജിൻസനും ചേർന്ന് ആറ്റിൽ ചാടിയത്. ഇതിനിടെയാണ് നിഖിൽ രാജേഷിനെ കാണാതായത്. ആദ്യ ദിവസം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ചത്തെ തിരച്ചിലിനൊടുവിൽ സമീപത്തെ തുരുത്തിനടുത്ത് നിന്നും മൃതദേഹം കണ്ടെത്തി.ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.



