കിഫ്ബി മസാല ബോണ്ടിൽ ഇഡിയ്ക്ക് തിരിച്ചടി

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും ഉൾപ്പെടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ആണ് മുഖ്യമന്ത്രിയ്ക്കും മന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ.എം. അബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എല്ലാവർക്കും അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം, കിഫ്ബിക്കെതിരായ തുടർ നടപടി സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഇ.ഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
ഇ.ഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി നോട്ടിസിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല. വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും ആർബിഐ മാർഗനിർദേശങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു.
മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇ.ഡി മുഖ്യമന്ത്രിക്ക് നോട്ടീസയച്ചത്. ഇ.ഡി നൽകിയ പരാതിയിൽ, മസാല ബോണ്ടിലൂടെ സമാഹരിച്ച ഫണ്ടുകൾ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാരോപിക്കുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2019ൽ പുറത്തിറക്കിയ 9.72ശതമാനം പലിശനിരക്കുള്ള മസാല ബോണ്ട് വഴിയാണ് കിഫ്ബി 2,150 കോടി രൂപ സമാഹരിച്ചത്. ഈ ബോണ്ട് ഇറക്കാനുള്ള അവസാന തീരുമാനം 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസക്കിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. ഇപ്പോഴത്തെ പുതിയ നോട്ടീസുകളോടെ കിഫ്ബി കേസിൽ ഇ.ഡി നടപടികൾ കൂടുതൽ കർശന ഘട്ടത്തിലേക്ക് കടക്കുന്നതായി വിലയിരുത്തപ്പെടുന്നു. മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇഡി യുടെ അന്തിമ റിപ്പോർട്ട്, ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്കാണ് മൂന്നുമാസം മുമ്പ് റിപ്പോർട്ട് നൽകിയത്, തുടർനടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായാണ് ഇ.ഡി നടപടിയെന്ന് സിപിഎം ആരോപിച്ചിരുന്നു.



