കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. നേരത്തെ കേസ് പരിഗണിച്ച കോടതി എസ്ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സർക്കാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവ പൂർവം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കമ്മീഷൻ തീയതികൾ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയേക്കും. അതേസമയം, രാജ്യത്തെ വോട്ടർപട്ടിക പരിഷ്കരണത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച നടക്കും. ലോക്സഭയിലാണ് ചർച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ ചർച്ചയ്ക്ക് തയാറാകുന്നത്. പത്ത് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. വന്ദേമാതരം ചർച്ചയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചർച്ചയിൽ പങ്കെടുക്കില്ല. രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് ചർച്ചയ്ക്ക് നേതൃത്വം നൽകുക.




