വിധിയെഴുത്തിനൊരുങ്ങി കേരളം; വോട്ട് ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കണക്കുകൾ..
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറികളിലെത്തി നിൽക്കുകയാണ് നമ്മൾ. ഡിസംബർ 9 ന് തെക്കൻ ജില്ലകൾ ആദ്യ ഘട്ടമായും 11ന് വടക്കൻ ജില്ലകൾ രണ്ടാം ഘട്ടമായുമാണ് ജനങ്ങൾ വിധിയെഴുതുന്നത്. തെക്കൻ ജില്ലകളെ സംബന്ധിച്ച് ഇന്ന് കൊട്ടിക്കലാശമാണ്. നാളെ നിശബ്ദ പ്രചരണം കഴിഞ്ഞാൽപ്പിന്നെ വിധിയെഴുത്താണ്. അതേ സമയം, വടക്കൻ ജില്ലകളിലെ തിരഞ്ഞെടുപ്പിന് ഇനി 3 നാൾ കൂടി ബാക്കിയുണ്ട്. തിരഞ്ഞെടുപ്പിനെ ആവേശപൂർവ്വം വരവേൽക്കുകയാണ് മുന്നണികൾ. ഡിസംബർ 13 ന് വോട്ടെണ്ണൽ തീരുന്നതോടെ, വരുന്ന അഞ്ച് വർഷത്തേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതകളെ അറിയാം
941 ഗ്രാമപഞ്ചായത്തുകളിൽ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിൽ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിൽ 3205 വാർഡുകൾ, 6 കോർപറേഷനുകളിൽ 421 വാർഡുകൾ ആണ് ഈ കൊച്ചു കേരളത്തിൽ വിധിയെഴുതാനിരിക്കുന്നത്. ഒക്ടോബർ 25 ലെ അന്തിമ വോട്ടർ പട്ടിക അനുസരിച്ച് 1,50,18,010 സ്ത്രീകളും, 1,34,12,470 പുരുഷന്മാരും, 281 ട്രാൻസ്ജെൻഡറുകളും വോട്ടർമാരാണെന്നാണ് കണക്ക്. അതായത്, ആകെ 2,84,30,761 വോട്ടർമാരാണ് ഈ കൊച്ചു കേരളത്തിലുള്ളത്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാരാണുളളത്



