വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഉറ്റവർ.. വിംഗ് കമാൻഡർ നമാംശ് സ്യാലിന് രാജ്യത്തിൻറെ സല്യൂട്ട്

തേജസ് യുദ്ധ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട വിംഗ് കമാൻഡർ നമാംശ് സ്യാലിൻറെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചൽ പ്രദേശിലെ കാംഗ്ഡയിൽ സംസ്ക്കരിച്ചു. വ്യോമസേനയിൽ ഉദ്യോഗസ്ഥയായ ഭാര്യയടക്കം നമാംശ് സ്യാലിന് വൈകാരികമായി യാത്രാ മൊഴി നൽകി. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചോയെന്നത് മുതൽ പൈലറ്റിൻറെ ആരോഗ്യം വരെയുള്ള ഘടകങ്ങളിലാണ് വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കുന്നത്. ജന്മനാടായ കാംഗ്ഡയിലെ പട്യാൽകാഡ് ഗ്രാമത്തിലെ ശ്മശാനത്തിൽ പൂർണ്ണ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്ക്കരിച്ചത്. തമിഴ്നാട്ടിലെ സുലൂരിൽ നിന്ന് ഉച്ചയോടെ കാംഗ്ഡ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഭാര്യ വിംഗ് കമാൻഡർ അഫ്സാനും ആറ് വയസുകാരിയായ മകളും ചേർന്ന് ഏറ്റുവാങ്ങി. വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറോളം പൊതു ദർശനത്തിന് വച്ചു.




