കുടിശ്ശിക അടക്കം പുതുക്കിയ ക്ഷേമപെൻഷൻ വിതരണം ഈ മാസം 20 മുതൽ

കുടിശ്ശിക അടക്കം പുതുക്കിയ ക്ഷേമപെൻഷൻ വിതരണം ഈ മാസം 20 വ്യാഴാഴ്ച മുതൽ. നവംബറിലെ 2000 രൂപയോടൊപ്പം കുടിശ്ശികയായി ബാക്കിയുള്ള 1600 രൂപയും ചേർത്ത് ഒരാൾക്ക് 3600 രൂപ വീതമാണ് പെൻഷൻ വിതരണം ചെയ്യുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവാണ് പുതുക്കിയ പെൻഷനൊപ്പം നൽകുന്നത്. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീരും. ഒക്ടോബർ 31ന് 1864 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.
ക്ഷേമപെൻഷൻ 2000 രൂപയാക്കി ഉയർത്തിയ പ്രഖ്യാപനം നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. 63,77,935 ഗുണഭോക്താക്കൾക്കാണ് 3600 രൂപ ക്ഷേമപെൻഷനായി ഈ മാസം ലഭിക്കുക. തുക വർദ്ധിപ്പിച്ചതോടെ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാരിന് 1050 കോടി രൂപയാണ് വേണ്ടിവരുന്നത്. മുൻപ് 900 കോടി വേണ്ട സ്ഥാനത്താണ് ഈ വർദ്ധന. ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ ബാങ്കുകൾ വീടുകളിൽ നേരിട്ടുമാണ് പെൻഷൻ എത്തിക്കുന്നത്. പിണറായി സർക്കാരിന്റെ കാലത്തുമാത്രം 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി ചിലവിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചത്.


