വാക്പോരിന് പിന്നാലെ രാജ്ഭവനിൽ നാടകീയ പരിശോധന, ബോംബ് സ്ക്വാഡും സിആർപിഎഫുമുൾപ്പെടെ…

എസ്ഐആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കങ്ങളുമായി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ഗവർണറുടെ നേതൃത്ത്വത്തിൽ രാജ്ഭവൻ മുഴുവൻ വിവിധ സേനകളെ കൊണ്ട് പരിശോധിപ്പിച്ചു. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. നിർണായക നിയമസഭാ തിരഞ്ഞെടുപ്പടുക്കവെ എസ്ഐആറിനെ ചൊല്ലി ടിഎംസി ഗവർണർ പോര് രൂക്ഷമാവുകയാണ്. എസ്ഐആർ നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ ഗവർണറെ വിമർശിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കല്യാൺ ബാനർജി എംപി ഗുരുതര ആരോപണം ഉന്നയിച്ചത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ അക്രമികളെ ആയുധങ്ങളുമായി രാജ്ഭവനിൽ പാർപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പിന്നാലെയാണ് ഗവർണർ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ രാജ്ഭവൻ മുഴുവൻ അരിച്ചുപെറുക്കാൻ ഉത്തരവിട്ടത്.


