പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികൾ..പിന്നാലെ ജൂനിയറെ വീട്ടിൽകൊണ്ടുപോയി…
തളിപ്പറമ്പില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സര് സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മര്‍ദ്ദനമേറ്റത്. റാഗിങ് കേസില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന വിദ്യാര്‍ത്ഥികള്‍ കോടതി ഉത്തരവ് നേടി പരീക്ഷയ്ക്കായി കോളേജില്‍ എത്തി മര്‍ദ്ദിച്ചു എന്നാണ് ആരോപണം.
വിദ്യാര്‍ത്ഥി നല്കിയ പരാതിയില്‍ ഹഫീസ് ഉമ്മര്‍, ഫാസില്‍ എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തില്‍ കോളേജില്‍ വന്നു എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുചക്രവാഹനത്തില്‍ കയറ്റുകയും അക്രമികളില്‍ ഒരാളുടെ വീട്ടില്‍ കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായുമാണ് പരാതി.



